ധർമശാല: തന്റെ അടുത്ത പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈ ലാമ അറിയിച്ചു. തന്റെ മരണത്തിന് ശേഷം ചൈന അടുത്ത പിൻഗാമിയെ പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കത്തക്കതാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തെ തുടർന്ന് 69 വർഷമായി ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് ദലൈ ലാമയും അനുയായികളും. 1950ലായിരുന്നു ടിബറ്റിലെ 14ആം ദലൈ ലാമയും സംഘവും ഇന്ത്യയിൽ അഭയം തേടിയത്. പർവതനിബിഡവും മഞ്ഞുമൂടിയതുമായ തന്റെ മാതൃരാജ്യത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വം സംരക്ഷിക്കാൻ ആഗോള പിന്തുണ തേടുകയാണ് ടിബറ്റൻ ആത്മീയ നേതാവായ ദലൈ ലാമ.
ദലൈ ലാമയുടെ അടുത്ത അവതാരത്തിനായി തങ്ങളേക്കാൾ അക്ഷമരാണ് ചൈന. ഭാവിയിൽ രണ്ട് ദലൈ ലാമമമാർ കടന്നു വരികയാണെങ്കിൽ ചൈന തിരഞ്ഞെടുക്കുന്ന ദലൈ ലാമക്ക് സ്വീകാര്യത ലഭിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനീസ് ചക്രവർത്തിമാരിൽ നിന്നും ലഭിച്ച പരമ്പരാഗത അവകാശപ്രകാരം അടുത്ത ദലൈ ലാമയെ തിരഞ്ഞെടുക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ചൈനീസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടിബറ്റൻ വിശ്വാസപ്രകാരം ദലൈ ലാമയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ ആത്മാവ് ഏതെങ്കിലുമൊരു കുട്ടിയുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കും. ഈ വിശ്വാസത്തെ അട്ടിമറിക്കാൻ അവിശ്വാസികളായ ചൈനീസ് അധികാരികൾ ശ്രമിച്ചാൽ അത് തന്റെ സമുദായത്തിന്റെ വിശ്വാസങ്ങളെ തകർക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
1935ൽ ജനിച്ച ഇപ്പോഴത്തെ ദലൈ ലാമ രണ്ടാമത്തെ വയസ്സിലാണ് അവതാരലക്ഷണങ്ങൾ പ്രകടമാക്കി അഭിഷിക്തനായത്.
ദലൈ ലാമയുടെ ചിത്രങ്ങളും ആരാധനയും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിലക്കിയിട്ടുണ്ടെങ്കിലും ഇന്നും ചൈനീസ് ബുദ്ധമത വിശ്വാസികളുടെ ആരാധനാപുരുഷനാണ് ദലൈ ലാമ.
‘ചൈന മഹത്തായ രാജ്യമാണ്. പുരാതനമായ രാജ്യമാണ്- എന്നാൽ അവിടുത്തെ രാഷ്ട്രീയ സംവിധാനം സർവ്വാധിപത്യപരമാണ്. അവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് യാതൊരു സ്ഥാനവുമില്ല. അതു കൊണ്ട് ആത്മീയതയുടെ കളിത്തൊട്ടിലായ ഈ രാജ്യത്ത് നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ ഭാരതത്തിൽ’. അദ്ദേഹം പറഞ്ഞു.
‘നമ്മുടെയും ഭാരതത്തിന്റെയും ഊർജ്ജം നിലനിൽക്കുന്നത് സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസത്തിലാണ്. എന്നാൽ ചൈനയുടേത് തോക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. കുറച്ച് കാലത്തേക്ക് തോക്കിന് വിജയിക്കാൻ കഴിഞ്ഞേക്കും, എന്നാൽ ആത്യന്തിക വിജയം ധർമ്മത്തിനും ധർമാഥിഷ്ഠിതമായ സത്യത്തിനുമായിരിക്കും. അതാണ് ചരിത്രവും ഇതിഹാസങ്ങളും നമ്മെ പഠിപ്പിക്കുന്നത്.’ അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.