ന്യൂഡൽഹി : 2017 ഒക്ടോബറിലായിരുന്നു സംഭവം . ഒക്ടോബർ 16 നു രാത്രി വാതിലിൽ തുടരെ തുടരെ മുട്ടുന്നത് കേട്ടാണ് ഇർഫാൻ റംസാൻ ഉണർന്നത്. പൊതുപ്രവർത്തകനായ അച്ഛൻ റംസാൻ ഷെയ്ഖിനെ കാണാൻ ആരെങ്കിലും അത്യാവശ്യമായി വന്നതായിരിക്കുമെന്നാണവൻ കരുതിയത്.
വാതിൽ തുറന്നപ്പോൾ ആയുധധാരികളായ ഭീകരരെയാണ് കണ്ടത്. അപകടം മണത്ത ഇർഫാൻ ഭീകരർ അകത്തേക്ക് കയറാതെ തടഞ്ഞു. അച്ഛനാണ് ലക്ഷ്യമെന്ന് മനസിലാക്കിയതോടെ തോക്ക് ധാരികളോട് ധൈര്യപൂർവ്വം ഇർഫാൻ പോരാടി. അപ്പോഴേക്കും മകനെ സഹായിക്കാൻ അച്ഛനും എത്തി.സംഘർഷത്തിനിടെ ഭീകരർ വെടിവെച്ചെങ്കിലും പിടിവലിക്കിടെ വെടികൊണ്ടത് സംഘാംഗത്തിനു തന്നെയായിരുന്നു.
കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ഭീകരരെ നേരിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ പരിക്കേറ്റയാളെ ഉപേക്ഷിച്ച് ഭീകരർ ജീവനും കൊണ്ടോടി. പരിക്കേറ്റ ഭീകരൻ അപ്പോഴേക്കും മരിച്ചു. ഇർഫാന്റെ പിതാവ് റംസാൻ ഷേഖിനു പരിക്കേറ്റു. ഇർഫാനും സംഘട്ടനത്തിൽ പരിക്കേറ്റിരുന്നു.
#WATCH President Ram Nath Kovind confers Shaurya Chakra award upon Irfan Ramzan Sheikh of Jammu & Kashmir, for foiling an attack by three terrorists on his house in 2017 when he was 14 years old. pic.twitter.com/on45WKguLX
— ANI (@ANI) March 19, 2019
ഭീകരരെ പ്രതിരോധിച്ച ഇർഫാൻ നാടിന്റെ ഹീറോയായി . താമസിയാതെ അർഹതയ്ക്കുള്ള അംഗീകാരവും അവനെ തേടിയെത്തി. ശൗര്യചക്ര. സാധാരണയായി സൈനികർക്ക് നൽകുന്ന ശൗര്യചക്ര അസാധാരണമായ ധീരത പ്രകടിപ്പിക്കുന്ന സിവിലിയന്മാർക്കും നൽകാറുണ്ട്.
ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇർഫാന് ശൗര്യചക്ര നൽകി ആദരിച്ചു.