തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാനം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് നഷ്ടമാകുമെന്ന കണക്ക് കൂട്ടലിന്റെ പശ്ചാത്തലത്തിലാണ് നവോത്ഥാനത്തിന്റെ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നവോത്ഥാന കേരളം എന്ന പേരില്‍ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് പലവിധ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്.ശബരിമലയില്‍ യുവതീ പ്രവേശനം നടത്തി ആചാരലംഘനത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത് നവോത്ഥാനത്തിന്റെ പേര് പറഞ്ഞാണ്. സര്‍ക്കാര്‍ പണം ദുര്‍വിനയോഗം ചെയ്ത് വനിത മതില് പണിതതും എല്ലാം നവോത്ഥാനത്തിന്റെ ഗണത്തിലാണ് സര്‍ക്കാര്‍ പെടുത്തിയിരുന്നത്.ഇടത്പക്ഷ ആഭിമുഖ്യമുള്ളവര്‍ എറണാകുളത്ത് ആര്‍പ്പോ ആര്‍ത്തവമെന്ന പരിപാടി സംഘടിപ്പിച്ചതും, അതില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രവേശന കവാടം നിര്‍മ്മിച്ചതും വിവാദമായിരുന്നു.
എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉള്ളില്‍ നിന്നു പോലും ഉണ്ടായി. നവോത്ഥാനമെന്ന പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്ന പക്ഷം ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ടപെടാന്‍ അത് കാരണമാകും എന്ന് സി.പി.എമ്മും സര്‍ക്കാരും ഭയക്കുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന പ്രവര്‍ത്തങ്ങള്‍ എന്ന പേരില്‍ പരിപാടികള്‍ ഒന്നും സംഘടിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
മാത്രമല്ല അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് എന്‍.എസ്.എസ്സിനെ ചൊടിപ്പിക്കുമെന്നും നായര്‍ സമുദായത്തിലെ വോട്ടുകള്‍ നഷ്ടമാകുന്നതിന് അത് വഴി വെക്കുമെന്നും മുഖ്യമന്ത്രി കണക്ക്കൂട്ടുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ നവോത്ഥാനത്തിന്റെ മറവില്‍ ഊര്‍ജിതമായി പരിപാടികള്‍ സംഘടിപ്പിക്കുവാനും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.