കൊച്ചി: പള്ളിത്തർക്കത്തിൽ കോടതി വിധികൾ നടപ്പിലാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ. കായംകുളം കട്ടച്ചിറ പള്ളിയിലും കോതമംഗലം നാഗഞ്ചേരി പള്ളിയിലും പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചു. എന്നാൽ ഇവരുടെ ശ്രമം യാക്കോബായ വിഭാഗം സംഘടിതമായി തടഞ്ഞു. സർക്കാർ വിളിച്ച ചർച്ചകളിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്.
പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഓർത്തഡോക്സ് സഭ വിമർശനമുന്നയിച്ചു. സർക്കാരിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം വിട്ടു നിന്നിരുന്നു. ഇതിനു പിന്നാലെയാണ് നാഗഞ്ചേരി പള്ളിയിലും കട്ടച്ചിറ പള്ളിയിലും കോടതി വിധിപ്രകാരം അവകാശം ഉന്നയിച്ച് ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാൻ ശ്രമിച്ചത്.
കായംകുളം കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം ഉണ്ടായി. പള്ളിയുടെ പൂട്ട് പൊളിച്ച് വൈദികരുടെ നേതൃത്വത്തിലുള്ള സംഘം അകത്ത് കയറി. സംഭവമറിഞ്ഞ് യാക്കോബായ വിഭാഗവും പള്ളിക്ക് മുന്നിൽ സംഘടിച്ചു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
ഫാ. കുര്യാക്കോസ് മാത്യൂസിന്റെ നേതൃത്വത്തിൽ പതിനെട്ടംഗ ഓർത്തഡോക്സ് സംഘമാണ് രാവിലെ കോതമംഗലം നാഗഞ്ചേരി പള്ളിയിലെത്തിയത്. കോടതി ഉത്തരവ് പ്രകാരം പള്ളിയുടെ ഭരണച്ചുമതല തങ്ങൾക്ക് വിട്ടു കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ യാക്കോബായ വിഭാഗം സംഘടിച്ച് പുരോഹിതർ അടക്കമുള്ളവരെ പള്ളിക്ക് മുന്നിൽ തടയുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സഭാവിഷയം സജീവമാക്കുകയാണ് ഓർത്തഡോക്സ് വിഭാഗം.