ചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മാരൻ സഹോദരന്മാർക്ക് തിരിച്ചടി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൺ ടി വി ഉടമസ്ഥനായ കലാനിധി മാരനും സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനും നൽകിയ ഹർജി ചെന്നൈ ഹൈക്കോടതി തള്ളി.
നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക സിബിഐ കോടതിക്ക് ഹൈകോടതി നിർദ്ദേശം നൽകി.
സൺ ടിവിയുടെ ആവശ്യങ്ങൾക്കായി നിയമങ്ങൾ കാറ്റിൽപ്പറത്തി ദയാനിധി മാരന്റെ വീട്ടിൽ അനധികൃതമായി ഒരു ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ചിരുന്നു. യുപിഎ സർക്കാരിന്റ് കാലത്ത് ദയാനിധി മാരൻ കേന്ദ്ര വാർത്താവിതരണ-വിവരസാങ്കേതിക വകുപ്പ് മന്ത്രിയായിരിക്കുന്ന സമയത്ത് ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തായിരുന്നു ഇത് സ്ഥാപിച്ചത്. ഇതു വഴി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ്സ് സഖ്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് കോടതിയുടെ നിർദ്ദേശം