ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രവർത്തനം ദയനീയമെന്ന് റിപ്പോർട്ട്. പാർലമെന്റിലെ എം.പിമാരുടെ പ്രവർത്തനം നിരീക്ഷിക്കുന്ന പി.ആർ.എസ് റിസർച്ചിന്റെ റിപ്പോർട്ടിലാണ് രാഹുൽ ഗാന്ധിയുടെ മോശം പ്രവർത്തനം രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ അഞ്ചുവർഷത്തെ പാർലമെന്റിലെ പ്രവർത്തനം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പാർലമെന്റ് ചേരുന്ന സമയത്ത് രാഹുലിന്റെ ഹാജർ നില വളരെ കുറവാണെന്നാണ് റിപ്പോർട്ടിലുള്ളത്. രാഹുലിന്റെ ഹാജർ ശരാശരി 52 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 80 ശതമാനം ആയിരിക്കുമ്പോഴാണ് രാഹുലിന്റെ മോശം പ്രകടനം.
ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിലും രാഹുൽ പിന്നോട്ടാണ്.ഇതുവരെ പതിനാലു ചർച്ചകളിൽ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്. ദേശീയ ശരാശരി 67.1 ഉം സംസ്ഥാന ശരാശരി 109.6 ഉം ആണ്. അതായത് ദേശീയ തലത്തിൽ ഒരു എം.പി ശരാശരി 67 ചർച്ചകളിൽ പങ്കെടുക്കുമ്പോൾ രാഹുൽ പങ്കെടുത്തത് 14 ചർച്ചകളിൽ മാത്രമാണ്.
ചോദ്യം ഉന്നയിക്കുന്ന കാര്യത്തിൽ രാഹുലിന്റെ പ്രകടനം വളരെ ദയനീയമാണ് . ദേശീയ ശരാശരി 293 ഉം സംസ്ഥാന ശരാശരി 198 ഉം ആകുമ്പോൾ രാഹുൽ ഒറ്റച്ചോദ്യം പോലും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല . ഒരു സ്വകാര്യ ബില്ലും അദ്ദേഹം സഭയിൽ കൊണ്ടുവന്നിട്ടില്ല.
പതിനാറാം ലോകസഭയിൽ അവസാനം വരെ പങ്കെടുത്ത ആകെ എം.പിമാരിൽ ഏറ്റവും കുറഞ്ഞ ഹാജർ നിലയുള്ള 30 പേരിൽ ഒരാളാണ് രാഹുൽ ഗാന്ധി.ഹാജർ നിലയിൽ രാഹുലിന്റെ റാങ്ക് 469 ആണ്. പ്രമുഖപാർട്ടികളുടെ ഉന്നത നേതാക്കളാരും രാഹുലിന്റെ തൊട്ടടുത്ത സ്ഥാനങ്ങളിൽ ഇല്ല.
2009 മുതൽ 2014 വരെ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഇതിലും മോശമായിരുന്നു രാഹുലിന്റെ പ്രകടനം. 43 ശതമാനമായിരുന്നു രാഹുലിന്റെ ഹാജർ നില. ആകെ പങ്കെടുത്തത് രണ്ടു ചർച്ചകളിൽ മാത്രം . അക്കാലയളവിലും ഒരു ചോദ്യം പോലും സഭയിൽ ചോദിച്ചിട്ടില്ല.
പാർലമെന്റിലെ ഇടപെടലിൽ രാഹുൽ ഗാന്ധി പരാജയമാണെന്ന അഭിപ്രായം പാർട്ടിയിൽ തന്നെ ഉയർന്നു വരുന്നുണ്ട്. രാജ്യത്തെ ഗൗരവമായി ബാധിക്കുന്ന നിരവധി ചർച്ചകൾ നടക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാത്ത പ്രധാന പ്രതിപക്ഷപാർട്ടിയുടെ നേതാവ് ജനങ്ങളോട് എങ്ങനെ നീതിപുലർത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.