കൊച്ചി: തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.
വൈകിട്ടോടെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തതോടെയാണ് മരണം സംഭവിച്ചത്. നെഞ്ചിലേറ്റ ഗുരുതര പൊള്ളലാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയറ്റില്‍ കത്തി ഉപയോഗിച്ച് കുത്തിയതിന് ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം നടത്തിയ തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ നാട്ടുകാര്‍ പിടികൂടി തിരുവല്ല പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അജിൻ മാവേലിക്കര സബ് ജയിലില്‍ റിമാൻഡിലാണ്.