സന്നിധാനം: പത്ത് ദിവസം നീണ്ടു നിന്ന ശബരിമല ഉത്സവം കൊടിയിറങ്ങി. ആറാട്ട് കഴിഞ്ഞ് എഴുന്നള്ളത്ത് സന്നിധാനത്ത് എത്തിയ ശേഷമാണ് ഉത്സവം കൊടിയിറങ്ങിയത്. രാവിലെ നടന്ന ആറാട്ടിന് സാക്ഷിയാകാന്‍ ആയിരങ്ങള്‍ പമ്പാതീരത്ത് എത്തിയിരുന്നു.
വൈകീട്ട് പമ്പയിൽ നിന്ന് തിരിച്ച ആറാട്ട് എഴുന്നള്ളത്ത് 7.30 ഓടെ സന്നിധാനത്തെത്തി. ഈ മാസം 12 ന് കൊടിയേറിയ ഉത്സവം വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ, കൊടിയിറങ്ങി. ശബരിമലയിലെ പത്ത് ദിവസത്തെ ഉത്സവത്തിന്റെ അവസാന ദിവസം രാവിലെ 8.15 ഓടെയാണ് സന്നിധാനത്ത് നിന്നും ആറാട്ട് എഴുന്നള്ളിപ്പ് ആരംഭിച്ചത്.
പത്ത് മണിയോടെ പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ആറാട്ട് കടവിലായിരുന്നു ചടങ്ങുകള്‍. ആറാട്ടിന് ശേഷം പമ്പാ ഗണപതി കോവിലിന് സമീപമുള്ള മണ്ഡപത്തില്‍ പ്രതിഷ്ഠ ദർശനത്തിന് വച്ചു. നാല് മണിയ്ക്ക് ശേഷമണ് സന്നിധാനത്തേക്ക് എഴുന്നള്ളത്ത് മടങ്ങിയത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിഷുവിനായി ഏപ്രില്‍ 10 നാണ് ഇനി നട തുറക്കുക.