ന്യൂഡൽഹി: കാലാവസ്ഥാ നയത്തിന്റെ കാര്യത്തിൽ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയലും ഡോ ഹർഷവർധനുമടക്കം ഏഴ് ഭാരതീയർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സ്വീകരിച്ച നടപടികൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
എപൊളിറ്റിക്കൽ എന്ന ആഗോള സംഘടനയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്ര റെയിൽവേ-കൽക്കരി വകുപ്പ് മന്ത്രിയായ പിയുഷ് ഗോയലിന്റെ നേതൃത്വത്തിൽ വൈദ്യുതിയെത്താത്ത പതിനെണ്ണായിരത്തോളം ഗ്രാമങ്ങളെ വൈദ്യുതീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ സംരക്ഷണ പദ്ധതിയായി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഭാരതത്തിൽ നടന്ന എൽ ഇ ഡി വിതരണ പദ്ധതിയെ സംഘടന അംഗീകരിച്ചതായും വെബ്സൈറ്റിൽ പറയുന്നു.
പിയുഷ് ഗോയലിന്റെ നേതൃത്വത്തിൽ ഭാരതത്തിൽ നടന്ന പദ്ധതികൾ ആവർത്തനാർഹമായ ഊർജ്ജ വിനിയോഗത്തിന്റെ മികച്ച മാതൃകയായും വിലയിരുത്തുന്നു.
പാരിസ്ത്ഥിതിക പ്രശ്നങ്ങൾ നേരിടുന്നതിന് ശാസ്ത്രജ്ഞരെ പ്രചോദിപ്പികുന്ന നയ പരിപാടികൾക്ക് രൂപം നൽകിയതിനാണ് കേന്ദ്ര വനം-പരിസ്ത്ഥിതി വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധൻ പട്ടികയിൽ ഇടം നേടിയത്. ഡോ ഹർഷവർദ്ധന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണ പരിപാടികൾ ശ്ലാഘനീയമായിരുന്നു. ‘ഹരിത ബാഗ്’ പ്രചാരണ പരിപാടിയും പരിഗണനാർഹമായി വിലയിരുത്തപ്പെടുന്നു.
ഇവർക്ക് പുറമെ പുണെ മേയർ മുക്താ തിലക്, ജ്യോതി കീർത്തി പരീഖ്, സുനിത നരെയ്ൻ, പരിസ്ഥിതി പ്രവർത്തക വന്ദന ശിവ, ഉപേന്ദ്ര ത്രിപാഠി തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ.