ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പയ്ക്കെതിരായി ഉയർന്ന ആരോപണം തള്ളി ബിജെപി കർണാടക ഘടകം. കോഴ വാങ്ങി എന്നതിന്റെ തെളിവായി വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും ബിജെപി ആരോപിച്ചു. യെദ്യൂരപ്പയുടെ കയ്യക്ഷരവും ബിജെപി പുറത്തുവിട്ടു.
കോണ്‍ഗ്രസിന്റെ തിരക്കഥയാണ് പുറത്തുവന്നതെന്നും തെറ്റായ ആരോപണം ഉന്നയിച്ച് സുര്‍ജേവാല മാദ്ധ്യമപ്രവര്‍ത്തകരുടെ സമയം വെറുതെ കളയുകയാണെന്നും ബിജെപി ആരോപിച്ചു. മാസികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ബിജെപി നേതൃത്വം പറഞ്ഞു.
മുഖ്യമന്ത്രിയായി തുടരാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1800 കോടി രൂപ കോഴ നൽകിയെന്ന വാർത്ത കാരവൻ മാസികയാണ് പുറത്തുവിട്ടത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ ഇത് ഏറ്റുപിടിച്ച് രംഗത്തെത്തുകയായിരുന്നു.
മുൻപ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് നിയമ നടപടി നേരിടുന്ന മാസികയാണ് കാരവൻ. കാരവനിനെതിരെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ നൽകിയ മാനനഷ്ടക്കേസ് ഇപ്പോൾ കോടതിയിലാണ്.