കൊല്ലം: ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചതായി പോലിസ്. സംഭവം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയേയും പെൺകുട്ടിയേയും പിടികൂടാനാകാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായെങ്കിലും പ്രധാന പ്രതിയെയും പെൺകുട്ടിയേയും കണ്ടെത്താനാകാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രതികൾ ബാംഗ്ളൂരിലാണെന്ന സൂചന ലഭിച്ചിട്ടും പോലീസ് അന്വേഷണം ഊർജിതമാക്കിയില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം രാജസ്ഥാനിൽ എത്തിയതായി പോലീസ് പറഞ്ഞു.
അതേ സമയം അന്വേഷണം മഹാരാഷ്ട്രയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാൽ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പ്രതിയെ പിടികൂടാത്തതിന് പിന്നിലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്തെ സിപിഐ നേതാവിന്റെ മകനാണ് പ്രധാന പ്രതി എന്നതിനാൽ പോലിസിൽ സ്വാധീനം ചെലുത്തി അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ആക്ഷേപം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതിയെ പിടികൂടാത്തതിൽ ആദ്യന്തര വകുപ്പിലും സമ്മർദ്ദം ശക്തമാണ്.