കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്. ഇന്ന് രാവിലെ ഉണ്ടായ വെടിവയിപ്പില് ഒരു ജവാന് വീരമൃത്യു. പാക് മേഖലയില്‍ നിന്ന് വെടിവയ്പ്പുണ്ടായതിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ 2 ദിവസത്തിനിടെ കശ്മീര്‍ താഴ്വരയില് എട്ട് തീവ്രവാദികളെയാണ് സുരക്ഷസേന വധിച്ചിരുന്നു. ലഷ്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ടവരെല്ലാം. പ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കെതിരെ ഇപ്പോള്‍ വലിയ ജനരോഷമാണുയരുന്നത്. കഴിഞ്ഞ ദിവസം കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ 12 വയസുകാരന് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ബന്ദിപ്പോര സ്വദേശിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആതിഫ് മിര്‍ ആണ് കൊല്ലപ്പെട്ടത്. സുരക്ഷ സേനയുമായി ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയാണ് ഭീകരരുടെ ക്രൂരത. ലഷ്കര്‍ ഇ തൊയ്ബയിലെ രണ്ട് തീവ്രവാദികളാണ് കുട്ടിയെ ബന്ദിയാക്കിയത്. കുഞ്ഞിനെ വെറുതെ വിടണമെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥിച്ചുവെങ്കിലും ഭീകരര്‍ ചെവിക്കൊണ്ടില്ല.
വ്യാഴാഴ്ചയാണ് അലി ഭായി, ഹുബൈബ് ഭായ് എന്നീ തീവ്രവാദികള്‍ മുഹമ്മദ് ഷാഫി മിര്‍, അബ്ദുല്‍ ഹമീദ് മിര്‍ എന്നീ സഹോദരങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഇവിടെ നിന്ന് ഇവര്‍ ഭക്ഷണവും കഴിച്ചു. മിര്‍ കുടുംബത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അലി ഭായ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ പെണ്‍കുട്ടിയെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. വീട്ടുകാര്‍ പെണ്‍കുട്ടിയെ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
പെണ്‍കുട്ടിയെ എത്രയും വേഗം വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആതിഫിനെയും അമ്മാവനായ അബ്ദുള്‍ ഹമീദിനെയും തീവ്രവാദികള്‍ ബന്ദിയാക്കുന്നത്. ഹമീദിന് രക്ഷപെടാന്‍ സാധിച്ചെങ്കിലും, ആതിഫിനെ ഇവര്‍ മനുഷ്യകവചമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സുരക്ഷസേന വീട് വളയുകയും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയെ ഭീകരര്‍ വധിക്കുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരരെയും വധിക്കുകയായിരുന്നു.