ന്യൂഡൽഹി : ദാരിദ്ര്യം ഇല്ലാതാക്കുമെന്ന വാഗ്ദാനവുമായി രാഹുൽ. പ്രകടന പത്രിക പുറത്തിറക്കുന്നതിനു മുൻപാണ് പ്രഖ്യാപനവുമായി രാഹുൽ രംഗത്തെത്തിയത്. പാവപ്പെട്ട ഒരു കുടുംബത്തിന് മാസം ആറായിരം രൂപ വച്ച് 72,000 രൂപ വർഷം അക്കൗണ്ടിലിട്ട് കൊടുക്കുമെന്നാണ് വാഗ്ദാനം.
ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കും. പാവപ്പെട്ടവന്റെയും പണക്കാരന്റെയും ഇന്ത്യ എന്ന വേർതിരിവ് ഒഴിവാക്കും. ഈ പദ്ധതി നടപ്പിൽ വന്നാൽ അത് സാദ്ധ്യമാകുമെന്നും രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞു. അംബാനിമാരുടെ ഇന്ത്യയും പാവപ്പെട്ടവരുടെ ഇന്ത്യയുമില്ല . ഇനി ഒരു ഇന്ത്യയേ ഉണ്ടാകൂവെന്നും രാഹുൽ അവകാശപ്പെട്ടു.
അതേസമയം ഇത് നടപ്പാക്കാനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പദ്ധതിയുടെ രൂപരേഖ ആവിഷ്കരിച്ചുവെന്നും മുൻ ധനകാര്യമന്ത്രി പി.ചിദംബരം ഉപദേശം നൽകിയെന്നും രാഹുൽ വ്യക്തമാക്കി. നിരവധി സാമ്പത്തിക വിദഗ്ദ്ധരെ ബന്ധപ്പെട്ടെന്നും രാഹുൽ പറഞ്ഞു.
അതേസമയം 55 വർഷം ഭരിച്ചിട്ടും പട്ടിണി മാറ്റാൻ കഴിയാത്തതിന് മറ്റുള്ളവരെ കുറ്റം പറയുന്നതിൽ എന്തർത്ഥമെന്ന ചോദ്യവുമായി രാഹുലിന്റെ വാഗ്ദാനത്തിനെതിരെ പ്രതികരണം ഉയർന്നു കഴിഞ്ഞു. രാജ്യത്ത് ദരിദ്രരുണ്ടെങ്കിൽ അതിന് ആദ്യം ഉത്തരം പറയേണ്ടത് 55 വർഷം ഭരിച്ച കോൺഗ്രസാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.