കൊച്ചി :കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗവും ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും സ്വൈര ജീവിതം തകര്‍ക്കുന്നുവെന്ന് കാണിച്ചുള്ള കത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലഹരി മരുന്നിനെ നേരിടാനുള്ള നിലവിലെ സംവിധാനം കാര്യക്ഷമമല്ലെങ്കില്‍ കോടതി നിരീക്ഷണത്തില്‍ നവീകരിക്കേണ്ടി വരുമെന്ന പരാമര്‍ശവും ഹൈക്കോടതി നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനോട് വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ ലഹരി മരുന്ന് ഉപയോഗവും തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ച് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി എന്ന് ചൂണ്ടിക്കാട്ടി, വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കോട്ടയം മുന്‍ ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന് എഴുതിയ കത്ത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സ്വൈര ജീവിതം തകര്‍ക്കരുതെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം കേരള കൗമുദി പത്രം എഴുതിയ മുഖപ്രസംഗം ഉള്‍പ്പെടെ പരിഗണിച്ച ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഇന്ന് നോട്ടിസ് അയച്ചു.രണ്ടാഴ്ച്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. പൊതുതാല്പര്യ സ്വഭാവമുള്ള ഹര്‍ജിയെന്ന നിലയില്‍ ഉചിതമായ ബെഞ്ചിന് വിടാന്‍ ഹൈക്കോടതി-രജിസ്ട്രിക്ക് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
ഡി.ജി.പി, എക്സൈസ് കമ്മിഷണര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, ഡ്രഗ്സ് കണ്ട്രോളര്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഡയറക്ടര്‍ ജനറല്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരെയും കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ലഹരിമരുന്നു കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് ചൂണ്ടിക്കാട്ടി എന്‍. രാമചന്ദ്രന് ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോന് എഴുതിയ കത്താണ് സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള കൗമുദി ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ എഴുതിയ മുഖപ്രസംഗവും ഹൈക്കോടതി പരിഗണിച്ചു.
മയക്കു മരുന്നിന്റെ ലഹരിയില്‍ സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ കുറ്റകൃത്യങ്ങളെക്കുറിച്ച് കത്തില്‍ പരാമര്‍ശങ്ങളുണ്ട്.
ആസിഡ് ആക്രമണം, പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ച് കത്തില്‍ പറയുന്നു. ലഹരി മരുന്നിന്റെ ഉപയോഗം കുട്ടികളിലും യുവാക്കളിലും പടര്‍ന്നു പിടിക്കുകയാണ്. മദ്യത്തില്‍ നിന്ന് മയക്കു മരുന്നിലേക്ക് കൂടുതല്‍ പേര് എത്തുന്നുണ്ട്. രഹസ്യമായി കൊണ്ടു നടക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യമുള്‍പ്പെടെ ഇതിന് കാരണമാണ്. മദ്യത്തിന്റെ ഉപഭോഗം കണ്ടെത്താന്‍ കഴിയുന്ന ആല്‍ക്കോ മീറ്ററോ ബ്രത്ത് അനലൈസറോ പോലുള്ള ഉപകരണങ്ങള്‍ ലഹരി മരുന്നിന്റെ ഉപഭോഗം കണ്ടെത്താനായി കേരളത്തിലില്ല. ഗുജറാത്തിലെ വഡോദരയില്‍ ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താൻ കഴിയുന്ന പരിശോധനാ കിറ്റ് പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത്തരം കിറ്റുകള്‍ കേരളത്തില്‍ ലഭ്യമാക്കണമെന്നും മുന്‍ ജില്ലാ പൊലീസ് മേധാവിയുടെ കത്തില്‍ പറയുന്നുണ്ട്.
ലഹരി മരുന്നു വിപത്തിനെ നേരിടാന്‍ നിലവിലെ സംവിധാനം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നവീകരിക്കേണ്ടി വന്നേക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു