കൊച്ചി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി. പ്രചാരണത്തിന് ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെയും നടപടി വേണമെന്ന് കോടതിയുടെ നിർദ്ദേശം.
അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ആവർത്തിക്കുന്നത്.നിയമ വിരുദ്ധമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യണമെന്നും കോടതി നിർദേശിച്ചു.
ഫ്ലക്സ് സ്ഥാപിച്ചവരിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിഴ ഈടാക്കണം. കേസെടുത്തില്ലെങ്കിൽ ഉത്തരവാദിത്തം പൊലീസുദ്യോഗസ്ഥർക്കായിരിക്കുമെന്ന് കോടതി താക്കീത് നല്കി.ഫ്ലക്സ് നിയന്ത്രണ ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കലക്ടർമാർ ഉറപ്പു വരുത്തണം.
പിടിച്ചെടുക്കുന്ന ഫ്ലക്സ് ബോർഡുകൾ പൊതുസ്ഥലങ്ങളിൽ കൂട്ടിയിടാതെ അതത് പാർട്ടികൾക്ക് മടക്കി നൽകണമെന്നും കോടതി വ്യക്തമാക്കി.അത് പ്രകൃതിക്ക് ദോഷമുണ്ടാകാത്ത വിധം നശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
പ്ലാസ്റ്റിക്ക് ഉൾപ്പെടുന്ന ഫ്ലക്സ് ബോർഡുകളും മണ്ണിൽ അലിഞ്ഞു ചേരാത്ത സാമഗ്രികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉറപ്പു വരുത്തണമെന്നാണ് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കിയിരിക്കുന്നത്.