മലപ്പുറം : മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ റവന്യൂ ഇൻസ്പെക്ടർ തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് ആരോപണം. സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന തരത്തിൽ യാതൊരു പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ ചെയ്യാൻ പാടില്ല എന്ന ചട്ടം ലംഘിച്ചെന്നാണ് ആരോപണം. റവന്യൂ ഇൻസ്പെക്ടർ വിൻസന്റിനെതിരെ സാമൂഹ്യ പ്രവർത്തകനായ സുനിൽ ബോസ് തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് സെക്രട്ടറിക്കും പരാതി നൽകി.
കളക്ടറേറ്റ് മലപ്പുറം എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് വിൻസന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിനേയും അവഹേളിച്ചുവെന്നാണ് പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. നരേന്ദ്രമോദിയും പട്ടേൽ പ്രതിമയും ഒരുമിച്ചുള്ള ചിത്രമിട്ടതിനു ശേഷം രാഷ്ട്രത്തിന് ഏറ്റവും ചെലവേറിയതും ഉപയോഗ ശൂന്യവുമായ രണ്ട് വസ്തുക്കൾ ഒരേ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെയാണ് വിൻസന്റ് ഷെയർ ചെയ്തിരിക്കുന്നത്.നിയമ ലംഘനത്തിനെതിരെ വകുപ്പ് തല നടപടികൾ എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു
സർക്കാരുദ്യോഗസ്ഥനായാലും താൻ കറകളഞ്ഞ കമ്യൂണിസ്റ്റാണെന്ന് നേരത്തെ പ്രഖ്യാപിച്ച ആളാണ് വിൻസന്റെന്ന് ഇയാൾക്കെതിരെ നേരത്തെ കളക്ടർക്ക് ലഭിച്ച ഒരു പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥർ തന്നെ രാഷ്ട്രീയ പരമായ പോസ്റ്റുകൾ ഇടുന്നത് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും സുനിൽ ബോസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരസ്യമായ രാഷ്ട്രീയ പക്ഷപാതിത്വം ഉള്ളവർ തെരഞ്ഞെടുപ്പിൽ ഇടപെടുന്ന റവന്യൂ വകുപ്പിൽ തുടരുന്നത് തെരഞ്ഞെടുപ്പിനെ നിഷ്പക്ഷമായ പ്രവർത്തനത്തെ ബാധിക്കുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.