മീററ്റ്: മീററ്റിന്റെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികൾക്ക് ആവേശോജ്വലമായ തുടക്കം. സുരക്ഷയും, സമൃദ്ധിയും സമാധാനവുമുള്ള പുതിയ ഭാരതം നിർമ്മിച്ചുവരുകയാണെന്നും, സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യം കാണിച്ച സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ഉത്തർപ്രദേശിലെ മീററ്റിൽ ഒത്തുചേർന്ന പതിനായിരങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാന സേവകൻ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചത്. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
കാവൽക്കാരൻ കള്ളനാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. അതെ താൻ കാവൽക്കാരനാണെന്നും, കാവൽക്കാരന് ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യം കാണിച്ച കാവൽക്കാരന്റെ സർക്കാരാണ് ഇപ്പോഴുള്ളതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യയുടെ സൈനിക നടപടികളിൽ പോലും വിശ്വാസം കാണിക്കാതെ രാജ്യത്തെ വിമർശിച്ചവർ ഇന്ന് പാകിസ്ഥാന്റെ ഹീറോ ആണെന്നും രാജ്യത്തിന്റെ ഉയർച്ചയും , ഉന്നമനവുമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ പാകിസ്ഥാന്റെ ഉന്നമനമാണോ എന്ന് നരേന്ദ്രമോദി ജനങ്ങളോട് ചോദിച്ചു.
രാജ്യത്തിന് ഇപ്പോൾ ബഹിരാകാശത്തും കാവൽക്കരനുണ്ടെന്നും, യുപിഎ സർക്കാരിന്റെ കാലത്ത് ഇത്തരം പരീക്ഷണം നടത്താൻ ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി . എൻഡിഎ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ എണ്ണി പറഞ്ഞ നരേന്ദ്രമോദി രാഷ്ട്ര നിർമ്മാണത്തിൽ ബിജെപിക്കൊപ്പം നിൽക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ഇന്നും നാളെയുമായി ആറു തെരഞ്ഞെടുപ്പ് റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് .