ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ ഉത്സവമായ ഭരണിവേലയുടെ ഭാഗമായാണ് സമർപ്പണം ചെട്ടികുളങ്ങര അമ്മ പ്രവാസി സേവസമിതിയുടെ നേതൃത്വത്തിൽ അശ്വതി ഉത്സവം സംഘടിപ്പിച്ചത്.ഓണാട്ടുകരയുടെ സാംസ്കാരിക തനിമ വിളിച്ചോതിക്കൊണ്ട് ഉത്സവത്തിലെ പ്രധാന ചടങ്ങായ കുത്തിയോട്ടം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറോളം കലാകാരമാർ ഒന്നു ചേർന്നാണ് കുത്തിയോട്ട പാട്ടും ചുവടും ഒരുക്കിയത്. ചെട്ടിക്കുളങ്ങര അമ്മയെക്കുറിച്ചുള്ള പാട്ടുകളും അതിനനുസരിച്ചുള്ള നൃത്തച്ചുവടുകളുമായി കൊച്ചുകുട്ടികൾ മുതൽ പ്രായഭേദമന്യേയുള്ള പുരുഷന്മാർ കൈയും മെയ്യും മറന്ന് ചുവടുകൾ വച്ചത് കാഴ്ച്ചകാരിലും ആവേശമായി.ചെട്ടിക്കുളങ്ങര മീന ഭരണിയോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച്ചയും ഉത്സവത്തോടനുബന്ധിച്ചു ഒരുക്കിയിരുന്നു.അൻപതോളം കുട്ടികളുടെ ചെറിയ കെട്ടുകാഴ്ചകളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.കുത്തിയോട്ടപ്പാട്ടും ചുവടും ആസ്വദിക്കാനായി യു.എ.ഇയുടെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ എത്തിയത്. ഉത്സവത്തോടനുബന്ധിച്ചു ഓണാട്ടുകരയുടെ രുചിവൈവിദ്ധ്യവുമായി ‘കുതിരമൂട്ടിൽ കഞ്ഞിയും സന്ദർശകർക്ക് വിളമ്പി.