ലഖ്നൗ : ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ബിജെപിയുടെ ഏജന്റാണെന്ന് മായാവതി. ഇയാളെ ചാരനായി ബിഎസ്പിയിൽ ചേർക്കാൻ ബിജെപി ശ്രമിച്ചതായും ബിഎസ്പി ആരോപിച്ചു. ആസാദ് വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടർന്നാണ് മായാവതിയുടെ പരാമർശം.
വാരാണസിയിലെ പട്ടികജാതി വോട്ടുകൾ വിഭജിപ്പിക്കാനാണ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകുന്നത്. ഇത് ബിജെപിക്ക് ഗുണം ചെയ്യാനാണ്. ഭീം ആർമി ഉണ്ടായത് പട്ടികജാതിക്കാർക്കെതിരെയാണെന്നും ബിജെപിയാണ് പിന്നിലെന്നും മായാവതി ആരോപിച്ചു.മോദി സർക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഒരു വോട്ടു പോലും പാഴാക്കരുതെന്നും മായാവതി അഭ്യർത്ഥിച്ചു.
റോഡ് ഷോയോടുകൂടിയാണ് ചന്ദ്രശേഖർ ആസാദിന്റെ പ്രചാരണം വാരാണസിയിൽ ആരംഭിച്ചത്.മോദി പണക്കാരോടൊപ്പമാണെന്നായിരുന്നു ആസാദിന്റെ വാദം. മോദിയുടെ തകർച്ച വാരാണസിയിൽ നിന്ന് തുടങ്ങുമെന്നും ആസാദ് വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമായിരുന്നു ആസാദിനെ ബിജെപി ഏജന്റാക്കി മായാവതിയുടെ പരാമർശം വന്നത്.