ന്യൂഡൽഹി : ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. മാർച്ച് 31 ന് അവസാനിക്കുന്നത് സെപ്റ്റംബർ 30 ലേക്കാണ് നീട്ടിയത്. ഇത് ആറാം തവണയാണ് തീയതി നീട്ടി നൽകുന്നത്.
നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ആധാർ നിർബന്ധമായും നൽകണമെന്നത് ഏപ്രിൽ 1 മുതൽ പ്രാവർത്തികമാകും.മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാകും എന്നത് കൊണ്ടാണ് സെപ്റ്റംബർ വരെ നീട്ടി നൽകിയതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ ആധാർ നടപ്പാക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതും ലക്ഷ്യമിടുന്നതും തികച്ചും ന്യായമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പാൻ കാർഡിനും നികുതി റിട്ടേണിനും ആധാർ നിർബന്ധമാക്കിയ കോടതി മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ നിർബന്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ആധാർ വ്യക്തിത്വം നൽകുന്നുണ്ട്. സർക്കാർ പദ്ധതി വഴിയുള്ള നേട്ടങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ആധാർ കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ലെന്നത് സവിശേഷതയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.