ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വർഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുൽ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സിൽ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്ന രാഹുലിനെതിരെ രൂക്ഷവിമർശനമാണ് ബിജെപി നേതൃത്വം ഉന്നയിക്കുന്നത്. അമേഠിയിൽ മാത്രമല്ല ഉത്തർപ്രദേശിലാകെ കോൺഗ്രസ്സിന് ഒന്നും നേടാനാകില്ലെന്ന തിരിച്ചറിവാണ് മറ്റൊരു മണ്ഡലത്തിലേക്ക് ഒളിച്ചോടാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതിഇറാനി പറഞ്ഞു.
പതിനഞ്ചു വർഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുൽ പോകുന്നതെന്നും എംപി എന്ന നിലയിൽ രാഹുലിന്റെ പ്രവർത്തനം എന്താണെന്ന് അറിയാൻ വയനാട്ടിലെ ജനങ്ങൾ അമേഠിയിലേക്ക് വരണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
യുപിഎ ഭരണകാലത്ത് രാജ്യം കൊള്ളയടിക്കുമ്പോൾ രാഹുൽ മൗനം പാലിച്ച് കൊള്ളക്കാർക്കൊപ്പം നിൽക്കുകയായിരുന്നെന്നും രാഹുലിനും പ്രിയങ്ക വാദ്രക്കും ടുജി സ്പെക്ട്രം അടക്കം പല അഴിമതികളിലും പങ്കുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു . മെയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുന്നത് .