ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഹ്രസ്വ ചലച്ചിത്ര മേളയിലൊന്നായ വൈറ്റ് ഒറിക്സ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന് ദുബായിൽ തുടക്കമായി .മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ദുബായ് ക്യാംപസിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആണ് രണ്ടാമത് വൈറ്റ് ഒറിക്സ് ചലച്ചിത്ര മേള സംഘടിപ്പിച്ചിരിക്കുന്നത്.ചലച്ചിത്ര മേളയുടെ ഉത്ഘാടനം ദുബൈ നോളഡ്ജ് പാർക്ക് എം.ഡി മുഹമ്മദ് അബ്ദുള്ള നിർവ്വഹിച്ചു.സിനിമാ താരവും മേളയുടെ ബ്രാൻഡ് അംബാസിഡറുമായ അശ്വിൻ കുമാർ,മണിപ്പാൽ അക്കാദമി ആൻഡ് ഹയർ എഡ്യൂക്കേഷൻ അക്കാദമിക് പ്രസിഡന്റ് ഡോ.എസ്.വി കൊട്ട റെഡ്ഡി,ഫെസ്റ്റിവൽ ഡയറക്ടർ ട്വിങ്കിൾ സ്റ്റാൻലി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഫൈസൽ ഹാഷിമി സംവിധാനം നിർവ്വഹിച്ച ഹ്രസ്വ ചിത്രമായ വിക്കന്റെ പ്രത്യേക പ്രദർശനവും ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. യു എ ഇ യിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുൾപ്പടെ 5800 ലേറെ അപേക്ഷകളാണ് ഷോർട് ഫിലിം ഫെസ്റ്റിവലിന് ഇത്തവണ ലഭിച്ചത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൺപതോളം ഹ്രസ്വ ചിത്രങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. യു എ ഇ യിൽ നിന്നുള്ള 21 സംവിധായകരുടെ ചിത്രങ്ങളാണ് ഗോൾഡൻ ഒറിക്സ് അവാർഡിനായി മത്സരിക്കുന്നത്. സ്കൂൾ, യൂണിവേഴ്സിറ്റി, പൊതു വിഭാഗങ്ങളിലായി മികച്ച ചലച്ചിത്രങ്ങൾക്ക് അവാർഡുകൾ നൽകും. ഛായാഗ്രാഹണ രംഗത്തെ പ്രമുഖരായ നിക്കോണിന്റെ ചലച്ചിത്ര നിർമാണ സാമഗ്രികൾ അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര നിർമാണം സംബന്ധിച്ച വിവിധ പഠന, സംവാദ വേദികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ജനം ടി വിയാണ് ചലച്ചിത്ര മേളയുടെ ഔദ്യോഗിക മാധ്യമ പങ്കാളി.