അമേഠി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അമേഠിയിൽ സ്മൃതി ഇറാനിയുടെ എതിരാളി.
ഗൗരിഗഞ്ച് ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് സ്മൃതി ഇറാനി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്മൃതി ഇറാനിക്കൊപ്പം എത്തിയിരുന്നു.
പത്രികസമർപ്പണത്തിന് മുൻപ് സ്മൃതി ഇറാനി നയിച്ച റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം സ്മൃതി ഇറാനി ക്ഷേത്ര സന്ദർശനം നടത്തുകയും ബിജെപി ഓഫീസിൽ പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്തു.
രണ്ടാം തവണയാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്.
കോൺഗ്രസ്സിന്റെ സുരക്ഷിത മണ്ഡലമായി വിലയിരുത്തപ്പെട്ടിരുന്ന അമേഠിയിൽ ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികസന മുരടിപ്പും കർഷക പ്രശ്നങ്ങളും അമേഠിയിൽ സജീവ ചർച്ചയായിരിക്കുകയാണ്.
മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായ സ്മൃതി ഇറാനിയിൽ വലിയ പ്രതീക്ഷയാണ് ബിജെപി വച്ചു പുലർത്തുന്നത്. സ്മൃതി ഇറാനിയുടെ വികസന പ്രവർത്തനങ്ങളും ജനപ്രീതിയും ഭയന്നാണ് സുരക്ഷിത മണ്ഡലം തേടി രാഹുൽ ഗാന്ധി വയനാട്ടിലെത്തിയതെന്ന് ആക്ഷേപമുയർന്നിരുന്നു.
അഞ്ചാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണൽ നടക്കും.