ന്യൂഡൽഹി ; പയറ്റുന്തോറും അടവുകൾ പാളുകയാണ് കോൺഗ്രസിന്. അമേഠിയിൽ രാഹുലിനെ വധിക്കാൻ ശ്രമം നടന്നുവെന്ന പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു.രാഹുലിന്റെ മുഖത്ത് പതിച്ച ലേസർ രശ്മികൾ കോൺഗ്രസിന്റെ തന്നെ ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്നുള്ളവയായിരുന്നുവെന്നും കണ്ടെത്തി.ഇതു സംബന്ധിച്ച റിപ്പോർട്ട് എസ് പി ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി.
നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയ്ക്ക് മേൽ പച്ച നിറത്തിലുള്ള ലേസർ രശ്മി പതിച്ചത്. ഇത് ഏഴുതവണ ഉണ്ടായിരുന്നുവെന്നും,രാഹുലിനെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണതെന്നും കോൺഗ്രസ് ആരോപിക്കുകയും ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനു പരാതി നൽകുകയും ചെയ്തു .അമേഠിയിലെ കലക്ട്രേറ്റിനു സമീപത്ത് വച്ചായിരുന്നു സംഭവം.
എന്നാൽ രാഹുലിന്റെ പരാതിയിൽ കഴമ്പില്ലെന്നും ,എ ഐ സി സി നിയോഗിച്ച ഫോട്ടോഗ്രാഫറുടെ മൊബൈലിൽ നിന്നുള്ള രശ്മികളാണ് രാഹുലിന്റെ മുഖത്ത് പതിച്ചതെന്നും എസ് പി ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. രാഹുൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നത് പകർത്താൻ വേണ്ടി കോൺഗ്രസായിരുന്നു ഫോട്ടോഗ്രാഫറെ നിയോഗിച്ചത്.
അമേഠി കൈവിടുമെന്ന് ഉറപ്പായതോടെയാണ് കോൺഗ്രസ് ഇത്തരം വ്യാജ പരാതികൾ ഉന്നയിക്കുന്നതെന്ന് ഇതോടെ വ്യക്തമായി . വോട്ട് വാങ്ങി ജയിച്ചുപോയാൽ പിന്നെ തിരിഞ്ഞുനോക്കാത്ത കോൺഗ്രസിനു നേരെ ജനം വെല്ലുവിളി ഉയർത്തുന്നുണ്ട്.സമാജ്വാദി പാർടിയും ബഹുജൻ സമാജ് പാർടിയും സ്ഥാനാർഥികളെ നിർത്താതെ അമേഠിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്. എന്നിട്ടും രാഹുലിന് മണ്ഡലം തന്നെ കൈവിടുമെന്ന ഭയമുണ്ട്.അതു തന്നെയാണ് ഇത്തരം തന്ത്രങ്ങൾക്ക് പിന്നില്ലെന്നും വ്യക്തം.
അമേഠിയിൽ മാത്രമല്ല ഉത്തർപ്രദേശിലാകെ കോൺഗ്രസ്സിന് ഒന്നും നേടാനാകില്ലെന്ന തിരിച്ചറിവാണ് വയനാട്ടിലേയ്ക്ക് ഒളിച്ചോടാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതിഇറാനി പറഞ്ഞിരുന്നു.