വാഷിംഗ്ടൺ ; ഇന്ത്യയുടെ ഉപഗ്രഹ വേധമിസൈൽ പരീക്ഷണത്തെ പിന്തുണച്ച് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ.ബഹിരാകാശ ഭീഷണിയിൽ ഉത്കണ്ഠയുള്ളതിനാലാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തിയതെന്നും യുഎസ് സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജോൺ ഇ ഹെയ്തൻ യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു.
ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് അവർ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രക്കാർക്കും ഭീഷണിയാകുമെന്നും നാസ അഡിമിനിസ്ട്രേറ്റർ ആദ്യം പറഞ്ഞിരുന്നു. എന്നാൽ പരീക്ഷണം നടത്തി 45 ദിവസത്തിനുള്ളിൽ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞുതീരുമെന്നു ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം അറിയിച്ചു.ഇതും പെന്റ്ഗൺ അംഗീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 27 നാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയത്.ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ രാജ്യം വിജയിച്ചു. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നു മിനിറ്റിൽ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആണിത്.