ന്യൂഡൽഹി: ജി എസ് ടി നടപ്പിലാക്കിയതിന് ശേഷം രാജ്യത്ത് നികുതിദായകരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടായതായി ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് സി ഇ ഒ പ്രകാശ് കുമാർ.
‘60 ലക്ഷം നികുതിദായകരായിരുന്നു ജി എസ് ടി നടപ്പിലാക്കുന്നതിന് മുൻപ് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ജി എസ് ടി നടപ്പിലാക്കിയതിന് ശേഷം അവരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷമായി വർദ്ധിച്ചു.’ പ്രകാശ് കുമാർ പറഞ്ഞു.
ജി എസ് ടി നടപ്പിലാക്കിയതിന് ശേഷം ഇതു വരെ 57.12 കോടി ഇ-വേ ബില്ലുകൾ തയ്യാറാക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ചരക്കുകളുടെ അന്തർസംസ്ഥാന ക്രയവിക്രയങ്ങൾക്ക് നിർബന്ധമായും സമർപ്പിക്കേണ്ട ഇലക്ട്രോണിക് അനുമതി പത്രമാണ് ഇ-വേ ബിൽ. അമ്പതിനായിരം രൂപയ്ക്ക് മുകളിലും പത്ത് കിലോമീറ്റർ ദൂരപരിധിക്കപ്പുറവും നടത്തുന്ന ഇടപാടുകൾക്കാണ് ഇ-വേ ബിൽ ബാധകം.
ജി എസ് ടി പോർട്ടലിൽ ഇതു വരെ 500 കോടി വിക്രയപത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 25.21 കോടി നികുതി റിട്ടേണുകൾ ഇതു വരെ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. 18 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തതാണ് ഇതുവരെയുള്ള പ്രതിദിന പരമാവധി നിരക്ക്.
2017 ജൂലൈ മാസം ഒന്നാം തീയതി രാജ്യത്താകമാനം നടപ്പിലാക്കിയ ഏറ്റവും വലിയ പരോക്ഷ നികുതി സംവിധാനമാണ് ജി എസ് ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന ബഹുമുഖ നികുതികൾക്ക് പകരം ഒരൊറ്റ നികുതി എന്ന നിലയ്ക്കാണ് ജി എസ് ടി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
ജി എസ് ടി പരാജയമാണെന്നും ഗബ്ബർ സിംഗ് നികുതിയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ചരക്ക് സേവന നികുതി ശൃംഖല പുറത്തു വിട്ടിരിക്കുന്ന ഈ കണക്കുകൾ.