കോഴിക്കോട് : സുപ്രീം കോടതി വിധിയുടെ പേരിൽ ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാണ് കേരളത്തിൽ ചില ശക്തികൾ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബിജെപി ഉള്ളിടത്തോളം ഇടത് വലത് ശക്തികൾക്ക് കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ കഴിയില്ല.അതിനായി ആര് ശ്രമിച്ചാലും തടയും. ആചാര സംരക്ഷണത്തിനായി എല്ലാ കാര്യങ്ങളും ചെയ്യും.ഭക്തരുടെ മേൽ ലാത്തി വീഴുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കടപ്പുറത്ത് എൻ ഡി എ സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് കേരളത്തിൽ. വിശ്വാസത്തിന്റെ വില മനസിലാക്കുന്നവരെയാണ് ഈ നാടിന് ആവശ്യം. ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് ,കോൺഗ്രസ് പാർട്ടികൾ കേരളത്തിൽ ഉണ്ടെങ്കിലും അവർ മലയാളികളെ നിരാശപ്പെടുത്തുകയാണ്.ബിജെപി മുന്നോട്ട് വയ്ക്കുന്നത് ജനാധിപത്യത്തിന്റെ രാഷ്ട്രീയമാണ്. കേരളത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മണ്ണാക്കി മാറ്റുകയാണ് കോൺഗ്രസ്,കമ്മ്യൂണിസ്റ്റ് പാർട്ടികൾ.ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ബിജെപി -ആർ എസ് എസ് പ്രവർത്തകർ ഇവിടെ കൊല്ലപ്പെടുന്നു.
കേരളത്തിന്റെ സംസ്ക്കാരം പോലും ഈ പാർട്ടികളിൽ നിന്ന് ഭീഷണി നേരിടുന്നു.കേരളം ഭരിക്കുന്നത് കാഴ്ച്ചപ്പാടില്ലാത്ത സർക്കാരാണ്.ത്രിപുരയിലെ വിജയം ഇവിടെയും ആവർത്തിക്കും.രാജ്യത്തിനായി പൊരുതുന്ന സേനയെ അപമാനിക്കുകയാണ് കോൺഗ്രസ്.ഇവിടുത്തെ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളാണ് പിന്നീട് പാക് നേതാക്കൾ ഏറ്റു പറയുന്നത്.പാകിസ്ഥാനിലെ വീര നേതാക്കളാണ് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ .
ഇന്ത്യയിൽ ‘തുഗ്ലക്ക് റോഡ് അഴിമതി’ നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോദി പറഞ്ഞു.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള സ്ഥാനാർത്ഥികളെയാണ് വേദിയിൽ പരിചയപ്പെടുത്തിയത്.