ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഹ്രസ്വ ചലച്ചിത്ര മേളയിലൊന്നായ വൈറ്റ് ഒറിക്സ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ ലോകമൊട്ടാകെ നിന്നുള്ള 5800ലധികം ഹ്രസ്വ ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത എൺപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
സ്കൂൾ തലത്തിലെ ഏറ്റവും മികച്ച ചിത്രമായി അൺഎർത്തഡ് തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി വിഭാഗത്തിൽ സിയാദ് ദി സെക്കൻഡും, പൊതു വിഭാഗത്തിൽ എസ്രവറും മികച്ച ചിത്രമായി.മികച്ച ചിത്രങ്ങൾക്ക് ഗോൾഡെൻ ഒറിക്സ് പുരസ്കാരം സമ്മാനിച്ചു. ഛായാഗ്രാഹണ രംഗത്തെ പ്രമുഖരായ നിക്കോണിന്റെ ചലച്ചിത്ര നിർമാണ സാമഗ്രികൾ അടങ്ങുന്നതായിരുന്നു പുരസ്കാരം.
എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട്, സിനിമാ താരം അശ്വിൻ കുമാർ,ദുബായ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂകേഷൻ ചെയർപേഴ്സൺ പെർസി ഫെർണാണ്ടസ്,ചലച്ചിത്ര ഛായാഗ്രാഹകൻ ബെനോ സറഡിസ്ക് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അലൻ ലുയിയും ആരുഷി മൽഹോത്രയും വിജയികളായി.
സമാപന ചടങ്ങിൽ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ത് മുഖ്യാഥിതിയായിരുന്നു.ജനം ടി.വി ചീഫ് ഫിനാൻസ് ഓഫീസർ യു. എസ് കൃഷ്ണകുമാർ , നിക്കോൺ മിഡിലീസ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ മലബാർ ഗോൾഡ് കോർപറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ ഫൈസൽ,മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂകേഷൻ യൂണിറ്റ് ഹെഡ് നിരഞ്ജൻ ജയകുമാർ, സെവൻ മീഡിയ ജനറൽ മനേജർ മിനി ശർമ,സംവിധായകൻ സച്ചിൻ രാംദാസ് തുടങ്ങിയവർ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ജനം ടിവിയായിരുന്നു ചലച്ചിത്ര മേളയുടെ ഔദ്യോഗിക മാധ്യമ പങ്കാളി.