ലണ്ടൻ: പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നതിൽ ആഗോള തലത്തിൽ പ്രതിഷേധം വ്യാപകം. ഇത്തരം സംഭവങ്ങൾ പാകിസ്ഥാനിൽ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ ഓഫീസിന് മുന്നിൽ ഒരു കൂട്ടം സിന്ധി സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി.
അന്താരാഷ്ട്ര സിന്ധി വനിതാ സംഘടന (ISWO)യുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ഹിന്ദു പെൺകുട്ടികൾ നേരിടുന്ന അനീതികൾക്കെതിരെയും അപരാധികളെ ശിക്ഷിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചും പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ ഉയർന്നു.
മതന്യൂനപക്ഷങ്ങൾക്കെതിരായി, പ്രത്യേകിച്ച് ഹിന്ദു പെൺകുട്ടികൾക്കെതിരായി പാകിസ്ഥാനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പാക് ഭരണകൂടവും സർക്കാർ സംവിധാനങ്ങളും സമ്പൂർണ പരാജയമാണെന്ന് ലോക സിന്ധി കോൺഗ്രസ്സ് ചെയർപേഴ്സൺ റുബിന ഷെയ്ഖ് ആരോപിച്ചു.
‘പാകിസ്ഥാൻ സർക്കാർ ബോധപൂർവ്വമായി ഇത്തരം പ്രവണതകളെ പിന്തുണയ്ക്കുകയാണ്. അവർ അക്രമാസക്തമായ മതതീവ്രവാദത്തിന്റെ വ്യാപനത്തെ സാധൂകരിക്കുന്നു. തീവ്രവാദികൾ ശിക്ഷാഭയമില്ലതെ ഇത്തരം ചെയ്തികളിൽ ഏർപ്പെടുന്നത് പാക് ഭരൺകൂടത്തിന്റെ സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ്.’ അവർ കൂട്ടിച്ചേർത്തു.
‘പാകിസ്ഥാനിലെ അരക്ഷിതരായ ഹൈന്ദവ മതന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്നും തുരത്താനുള്ള വർഗ്ഗീയ വാദികളുടെ നയത്തിന്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ. പാകിസ്ഥാനിലെ ഹിന്ദുക്കളുടെ നരകപൂർവ്വമായ അവസ്ഥയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ പതിയേണ്ടതുണ്ട്.’ സംഘടന വ്യക്തമാക്കി.
പാകിസ്ഥാനിലെ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള നിർബന്ധിത മതപരിവർത്തനങ്ങൾ, തട്ടിക്കൊണ്ട് പോകൽ, അക്രമങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പാകിസ്ഥാൻ സ്ഥാനപതിക്ക് കത്ത് നൽകി.