സമാവ: മുൻ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈൻ കൂട്ടക്കൊല ചെയ്ത കുർദുകളുടെ ശവകുടീരങ്ങളുടെ നീണ്ട നിര കണ്ടെത്തി. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് കൊല ചെയ്യപ്പെട്ട കുർദുകളുടെ ശവകുടീരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
‘സദ്ദാം ഹുസൈന്റെ ക്രൂരതകൾ ഇറാഖ് ഒരിക്കലും മറക്കരുത്. ഒരിക്കലും അദ്ദേഹത്തിന്റെ പാർട്ടിയെ മടങ്ങിവരാൻ അനുവദിക്കുകയുമരുത്.’ കുർദുകളുടെ ശവകുടീരങ്ങൾ സന്ദർശിച്ച് മടങ്ങവെ ഇറാഖ് പ്രസിഡണ്ട് ബർഹാം സാലിഹ് ആഹ്വാനം ചെയ്തു.
ഇറാഖിലെ സമാവ നഗരത്തിൽ നിന്നും നൂറ്റിയെഴുപത് കിലോമീറ്റർ പടിഞ്ഞാറുള്ള മരുഭൂമിയിലാണ് കുർദുകളുടെ മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ശവകുടീരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഇറാഖിലെ കുർദ്ദുകളെ ലക്ഷ്യം വെച്ച് എൺപതുകളുടെ അന്ത്യപാദത്തിൽ സദ്ദാം ഹുസൈൻ നടപ്പിലാക്കിയ വംശഹത്യാ പദ്ധതിയായിരുന്നു ‘അൻഫൽ’. വലിയ തോതിൽ രാസായുധം ഉപയോഗിക്കപ്പെട്ട ഈ കൂട്ടക്കുരുതിയിൽ പതിനെണ്ണായിരത്തോളം കുർദുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നിരവധി ഗ്രാമങ്ങൾ ഉന്മൂലനം ചെയ്യപ്പെടുകയും പതിനായിരക്കണക്കിന് മനുഷ്യർ മർദ്ദന ക്യാമ്പുകളിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തു.
‘അദ്ദേഹം അവരെ കൂട്ടക്കൊല ചെയ്തു, കാരണം അവർ അദ്ദേഹത്തിന്റെ ഭരണത്തുടർച്ച അംഗീകരിച്ചിരുന്നില്ല. അവർ അന്തസ്സുള്ളതും സ്വതന്ത്രവുമായ ഒരു ജീവിതം ആഗ്രഹിച്ചിരുന്നു.’ ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.