ന്യൂഡൽഹി : പിഎം നരേന്ദ്രമോദി എന്ന സിനിമ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. സിനിമ കണ്ടതിനു ശേഷം മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ സിനിമ വരുമോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു.
വെള്ളിയാഴ്ച്ചയ്ക്കകം ചിത്രം കണ്ട് റിപ്പോർട്ട് കൈമാറണം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രത്യേകം പ്രദർശനം നടത്തണമെന്നും കോടതി നിർമ്മാതാക്കളോട് നിർദ്ദേശിച്ചു.
പിഎം നരേന്ദ്രമോദി ചിത്രം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി പ്രദർശനം നിരോധിച്ചത്. ഏപ്രിൽ അഞ്ചിനായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിയായി പ്രശസ്ത ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് അഭിനയിക്കുന്നത്.