തുറവൂർ : സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ.കളരിക്കൽ സ്വദേശികളായ പ്രണവ് (22),ശ്രീദേവ്(19),ആകാശ്(19).ദിബിൻ(19),അമൽദേവ്(18) എന്നിവരെയാണ് കുത്തിയതോട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
21 സ്ത്രീകളാണ് യുവാക്കൾക്കെതിരെ പരാതി നൽകിയിരുന്നത്.കേസിൽ ഉൾപ്പെട്ട അഞ്ചു പേരും ചേർന്ന് രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പായ പ്ലാനേഴ്സിലാണ് സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.ഒന്നാം പ്രതി പ്രണവും,രണ്ടാം പ്രതി ശ്രീദേവും ചേർന്നാണ് ചിത്രങ്ങൾ ഗ്രൂപ്പിൽ ഇട്ടതെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി.
യുവാക്കളിൽ ഒരാളിന്റെ ബന്ധുവിന്റെ ചിത്രവും ഗ്രൂപ്പിൽ പ്രചരിച്ചതോടെ പ്രതികൾ തമ്മിൽ വാക്കേറ്റമുണ്ടായി.ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ജില്ലാ പൊലീസ് മേധാവിയ്ക്ക് നാട്ടുകാർ നൽകിയ പരാതിയിലാണ് അന്വേഷണം മുന്നോട്ട് പോയത്.സിപിഎം നേതാവിന്റെ മകൻ ഉൾപ്പെട്ട കേസായതിനാൽ പൊലീസ് പരാതി തുടക്കത്തിൽ അവഗണിച്ചിരുന്നു.എന്നാൽ ബിജെപി നേതാക്കളും,നാട്ടുകാരും ശക്തമായ നിലപാടുമായി മുന്നോട്ട് പോയതോടെ പൊലീസ് തുടർനടപടികൾ എടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.
അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിനു കൈമാറി.ഇവ കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരത്തെ സയന്റിഫിക്ക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.