ന്യൂഡൽഹി: നിത്യവും നുണ പറയുക എന്നത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഒരേയൊരു നയമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ. പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിജെപി രാഹുലിനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജാവ്ദേക്കറുടെ പ്രതികരണം.
‘റഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങൾ സുപ്രീം കോടതി ശരിവെച്ചുവെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. പ്രധാനമന്ത്രി പണം മോഷ്ടിച്ച് അംബാനിക്ക് കൊടുത്തുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത്തരത്തിൽ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി തന്നെ ഇന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. രാഹുൽ രാവും പകലും നുണകൾ മാത്രമാണ് പറയുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ കോൺഗ്രസ്സ് അപമാനിക്കുകയാണെന്നും ജാവ്ദേക്കർ അഭിപ്രായപ്പെട്ടു.
‘കോൺഗ്രസ്സെന്നാൽ നുണയും മോഷണവുമാണ്. അവർ രാജ്യത്തോട് കള്ളം പറയുന്നു. കള്ളങ്ങളുടെ മറവിൽ അവർ മോഷണം നടത്തുന്നു. അവരുട ഭരണകാലം മുഴുവൻ അഴിമതി നിറഞ്ഞതായിരുന്നു. മോഷണത്തിൽ നിന്നും അവർ ഒരു മേഖലയെപ്പോലും ഒഴിവാക്കിയില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കോൺഗ്രസ് രാജ്യത്തോട് ക്ഷമ പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.