ന്യൂഡൽഹി: ബിജെപി സ്ഥാനാർത്ഥി ജയപ്രദക്കെതിരായ അസംഖാന്റെ അശ്ലീല പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻറ്റെ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും മൂന്ന് ദിവസത്തെ വിലക്കാണ് സമാജ് വാദി പാർട്ടി നേതാവായ അസം ഖാന് ഏർപ്പെടുത്തിയിരിക്കുന്നത്. ജയപ്രദക്കെതിരായ പരാമർശം ലജ്ജാകരവും അരോചകവുമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
തിരഞ്ഞെടുപ്പിലെ എതിരാളിയായ ജയപ്രദക്കെതിരെ അസം ഖാൻ നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. 2014ൽ സമാനമായ കേസിൽ അസം ഖാന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും അയാളുടെ ഭാഷക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കമ്മീഷൻ വിലയിരുത്തി.
ജയപ്രദ ബിജെപി സ്ഥാനാർത്ഥിയാകുന്നതിനെതിരെയായിരുന്നു അസം ഖാന്റെ വിവാദ പരാമർശം. അവർ ധരിച്ചിരിക്കുന്ന കാക്കി അടിവസ്ത്രം ഇപ്പോൾ തെളിഞ്ഞു വരുന്നുവെന്നായിരുന്നു അസം ഖാൻ പരാമർശിച്ചത്.
അസം ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ബിജെപി നേതാവ് സ്മൃതി ഇറാനി, ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ, മുതിർന്ന കോൺഗ്രസ്സ് നേതാവ് ഷീലാ ദീക്ഷിത് തുടങ്ങിയവർ അസം ഖാനെതിരെ രംഗത്ത് വന്നിരുന്നു. അസം ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
ഉത്തർ പ്രദേശിലെ രാംപൂർ മണ്ഡലത്തിൽ അസം ഖാനെതിരെയാണ് ബിജെപി സ്ഥാനാർത്ഥിയായി ജയപ്രദ മത്സരിക്കുന്നത്.
നേരത്തെ ബിഎസ്പി നേതാവ് മായാവതി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി നേതാവ് മനേക ഗാന്ധി എന്നിവർക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.