കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗ്ലാദേശി നടൻ ഫെർദൗസ് അഹമ്മദ്. ഉത്തര ദിനാജ്പുരിലെ റായ്ഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി കനിയ ലാൽ അഗർവാളിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഫെർദൗസ് അഹമ്മദ് റോഡ് ഷോ നയിച്ചത്.
ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു അന്യരാജ്യക്കാരനെ പ്രചാരണ പങ്കാളിയാക്കിയതിൽ കടുത്ത വിമർശനമാണ് തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ ഉയരുന്നത്.
മമതയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ‘എങ്ങനെയാണ് ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ഒരു വിദേശിയെ പ്രചാരകനാക്കാൻ കഴിയുക? ഇത്തരമൊരു സംഭവം ഇന്ത്യയിൽ ആദ്യമാണ്. ഇത് അനുവദിക്കപ്പെട്ടാൽ നാളെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മമത പ്രചാരണത്തിനായി ബംഗാളിൽ കൊണ്ട് വരും. ഭാരതത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ ഒരു വിദേശിയെ പങ്കാളിയാക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്.’ ഭാരതീയ ജനതാ പാർട്ടി ബംഗാൾ ഘടകം അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
ഒരു ബംഗ്ലാദേശിയെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാക്കാൻ ശ്രമിച്ചതിലൂടെ മുസ്ലീം വോട്ടുകളുടെ ധ്രുവീകരണത്തിനാണ് മമത ലക്ഷ്യമിടുന്നതെന്ന് ആക്ഷേപമുയരുന്നു. മുസ്ലീം വോട്ടർമാർക്ക് നിർണ്ണായകമായ സ്വാധീനമുള്ള സംസ്ഥാനമാണ് ബംഗാൾ. കൊൽക്കത്തയിൽ 22 ശതമാനം ന്യൂനപക്ഷ വോട്ടർമാരാണുള്ളത്. മുർഷിദാബാദിൽ ജനസംഖ്യയുടെ 67 ശതമാനവും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്. മാൾഡയിൽ ഇത് 52 ശതമാനവും ഉത്തര ദിനാജ്പുരിൽ ഇത് 51 ശതമാനവുമാണ്.
ന്യൂനപക്ഷ പ്രീണനത്തിലൂടെ മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് നിരന്തരം ശ്രമിച്ചുവരുന്ന നേതാവാണ് മമത ബാനർജി. ദേശീയ പൗരത്വ ഭേദഗതി ബില്ലിനെയും പൗരത്വ രജിസ്റ്ററിനെയും മമത എതിർക്കുന്നത് ഈ പ്രീണന നയങ്ങളുടെ ഭാഗമായാണ്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് മമത ബംഗാളിൽ പിന്തുടരുന്നതെന്ന് ആരോപണമുണ്ട്.
ഈ സാഹചര്യത്തിൽ മമതയുടെ ഇത്തരം നയങ്ങളെ ആശങ്കയോടെയാണ് ദേശീയ പ്രസ്ഥാനങ്ങൾ നോക്കിക്കാണുന്നത്.