ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ പള്ളികളിൽ കയറ്റാതെ തടയുന്നത് ആരാണെന്ന് സുപ്രീം കോടതി.ഇതു സംബന്ധിച്ചുള്ള സാഹചര്യം വ്യക്തമാക്കാൻ വഖഫ് ബോർഡ്,മുസ്ലീം വ്യക്തിനിയമ ബോർഡുകൾ എന്നിവയ്ക്കും,കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് നൽകി.
സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച മക്കയിൽ എന്താണ് സാഹചര്യമെന്നും തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.
ആരാധനാലയങ്ങൾക്കെതിരെ ഭരണഘടനയുടെ പതിനാലാമത് അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നും കോടതി ആരാഞ്ഞു.
മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.യസ്മീജ് സുബെർ അഹമ്മദ് പീർസാദെ, സുബെർ അഹമ്മദ് പീർസാദെ തുടങ്ങിയവരാണ് ഹർജിക്കാർ.
സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സ്ത്രീകൾ പള്ളികളിൽ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകൻ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഖുറാൻ സ്ത്രീ-പുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ല. അത് വിശ്വാസത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ ഇന്ന് ഇസ്ലാം സ്ത്രീവിരുദ്ധമായ ഒരു മതമായി മാറിയിരിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.
നിലവിൽ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനവും ആരാധനയ്ക്ക് അനുവാദവുമുള്ളത്. പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ട്.
പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്ജിയിൽ വിശദമാക്കുന്നുണ്ട്.കേന്ദ്ര വഖഫ് കൗൺസിൽ,മുസ്ലീം വ്യക്തിനിയമ ബോർഡ് എന്നിവ ഉൾപ്പെടെ ആറു പേരാണ് എതിർകക്ഷികൾ.