തിരുവനന്തപുരം : മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന ഹർജിയ്ക്കെതിരെ സമസ്ത. മുസ്ലീം സ്ത്രീകളുടെ പ്രാർത്ഥന വീടുകളിൽ മതിയെന്നും,പള്ളിയിൽ വേണ്ടെന്നുമാണ് സമസ്ത ഭാരവാഹികളുടെ അഭിപ്രായം.
പള്ളികളിൽ പ്രാർത്ഥിക്കണമെന്ന വാദം അംഗീകരിക്കുന്നില്ല.വിശ്വാസങ്ങളിൽ കോടതി ഇടപെടുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്നും സമസ്ത പറഞ്ഞു.
മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കത്തതിനെതിരെ മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.മുസ്ലീം സ്ത്രീകളെ പള്ളികളിൽ കയറ്റാതെ തടയുന്നത് ആരാണെന്ന് സുപ്രീം കോടതി ചോദിച്ചു.ഇതു സംബന്ധിച്ചുള്ള സാഹചര്യം വ്യക്തമാക്കാൻ വഖഫ് ബോർഡ്,മുസ്ലീം വ്യക്തിനിയമ ബോർഡുകൾ എന്നിവയ്ക്കും,കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് നൽകി.
യസ്മീജ് സുബെർ അഹമ്മദ് പീർസാദെ, സുബെർ അഹമ്മദ് പീർസാദെ തുടങ്ങിയവരാണ് ഹർജിക്കാർ.
സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സ്ത്രീകൾ പള്ളികളിൽ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകൻ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.