ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും നടപടി നേരിടുന്ന സമാജ് വാദി പാർട്ട് നേതാവ് അസം ഖാന്റെ മകൻ വർഗ്ഗീയ പരാമർശവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് അസം ഖാന്റെ മകൻ അബ്ദുള്ള അസം ഖാന്റെ വർഗ്ഗീയ പരാമർശം.
തന്റെ പിതാവ് മുസ്ലിം ആയതു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതെന്നാണ് അബ്ദുള്ളയുടെ ആരോപണം.
ഉത്തർപ്രദേശിലെ രാംപുർ മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയാണ് അസം ഖാൻ. എതിർ സ്ഥാനാർത്ഥിയായ ബിജെപി നേതാവ് ജയപ്രദക്കെതിരെയായിരുന്നു അസം ഖാന്റെ അശ്ലീല പരാമർശം. അവർ ധരിച്ചിരിക്കുന്ന കാക്കി അടിവസ്ത്രം ഇപ്പോൾ തെളിഞ്ഞു വരുന്നുവെന്നായിരുന്നു അസം ഖാൻ പരാമർശിച്ചത്.
അസം ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ബിജെപി നേതാവ് സ്മൃതി ഇറാനി, ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ, മുതിർന്ന കോൺഗ്രസ്സ് നേതാവ് ഷീലാ ദീക്ഷിത് തുടങ്ങിയവർ അസം ഖാനെതിരെ രംഗത്ത് വന്നിരുന്നു. അസം ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും മൂന്ന് ദിവസത്തെ വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമാജ് വാദി പാർട്ടി നേതാവായ അസം ഖാന് ഏർപ്പെടുത്തിയിരിക്കുന്നത്.