തൃശൂർ: ശബരിമല വിശ്വാസികൾക്കൊപ്പം പാറപോലെ ഉറച്ചു നിൽക്കുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത്ഷാ. ശബരിമല വിശ്വാസങ്ങളെ പൂർണമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അമിത്ഷാ തൃശൂരിൽ എൻഡിഎയുടെ സമ്മേളനത്തിൽ പറഞ്ഞു. ഭീകരർക്കും പാകിസ്ഥാനും മറുപടി നൽകാൻ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും അമിത്ഷാ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ച് വർഷം എന്ത് ചെയ്തു എന്നും എന്തെല്ലാം ചെയ്യാനുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു ബിജെപി ദേശീയാദ്ധ്യക്ഷന്റെ തൃശൂരിലെ പ്രസംഗം. പ്രധാനമന്ത്രി ഉജ്വൽ യോജന, ഗ്രാമീണ സഡക്ക് യോജന, വിഴിഞ്ഞം പദ്ധതി, പാലക്കാട് ഐഐടി, ജൻ ഔഷധി കേന്ദ്രങ്ങൾ, കൊച്ചിൻ സ്മാർട്സിറ്റി തുടങ്ങിയവയിലൂടെ കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അമിത് ഷാ അക്കമിട്ട് നിരത്തി.
പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പ്രകാരം ഇടതു പക്ഷ സർക്കാർ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹരല്ലെന്ന് അമിത്ഷാ വിമർശിച്ചു. ശബരിമല വിശ്വാസങ്ങൾ പൂർണമായും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽകുമെന്നും അമിത്ഷാ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും ഭീകരവാദികളുമായി ചങ്ങാത്തത്തിനാണ് താല്പര്യം. എന്നാൽ ഭീകരവാദത്തെ ഉന്മൂലനം ചെയ്യലാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റേയും ലക്ഷ്യം. രാജ്യം സുരക്ഷിതമാവണമെങ്കിൽ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലേറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.