പത്തനംതിട്ട: എൽഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസെന്ന് കെ സുരേന്ദ്രൻ. കേസ് മറച്ചു വെയ്ക്കാനും ഒത്തു തീർപ്പാക്കാനും മുഖ്യമന്ത്രി അടക്കമുളളവരാണ് ശ്രമിക്കുന്നത്. ഈ കൂട്ടുകെട്ട് ജനങ്ങളിലേക്ക് എത്തിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുളളവർക്ക് പരാതി നൽകുമെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വഴിവിട്ട് സംസ്ഥാന സർക്കാർ സഹായിച്ച വാർത്ത ജനം ടിവിയാണ് പുറത്തുവിട്ടത്. ആന്റോ ആന്റണി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണം വൈകിപ്പിക്കാൻ സർക്കാർ നീക്കം. ആന്റോ ആന്റണിയുടെ സാമ്പത്തിക സ്രോതസ് വ്യക്തമല്ലെന്നും അന്വേഷണം വേണമെന്നും ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇടത് വലത് ധാരണയാണ് ആന്റോ ആന്റണിയ്ക്കെതിരായ അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നിലെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു.