പട്ന: ബിജു ജനതാദളിനെയും മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ തെരെഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ നരേന്ദ്ര മോദി എൻഡിഎ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും വ്യക്തമാക്കി.
സാമ്പൽപൂരിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്ന ഭരണകക്ഷിയായ ബിജെഡിക്കെതിരെ പ്രധാനമന്ത്രി രൂക്ഷമായ വിമർശനം അഴിച്ചുവിട്ടത്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാന സർക്കാർ അത് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ജനങ്ങളുടെ പട്ടിണി മാറ്റാൻ കഴിയാത്തവരാണ് അധികാരം കയ്യാളുന്നത്.
കോൺഗ്രസ്സും ബിജെഡിയും ജനങ്ങളെ വഞ്ചിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തണമെങ്കിൽ സംസ്ഥാനത്തും എൻഡിഎ അധികാരത്തിൽ വരണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒഡീഷയിൽ പ്രകൃതി വിഭവങ്ങൾ ധാരാളമുണ്ടെങ്കിലും അവ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഒരു രൂപയ്ക്ക് നൽകുന്ന അരിയ്ക്ക് കേന്ദ്ര സർക്കാർ 29 രൂപ സബ്സിഡി നൽകുന്നുണ്ട്.
പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ മന്ത്രാലയം രൂപീകരിക്കും. 2022 ആവുന്നതോടെ ഒഡീഷയിലെ ദാരിദ്ര്യം തുടച്ചു നീക്കാനാവുമെന്നും നരേന്ദ്ര മോദി പറഞ്ഞു.