തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഇനി 5 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്. ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി പ്രചാരണത്തിൽ മുൻകൈ നേടാനുള്ള ശ്രമത്തിലാണ് പാർട്ടികളും മുന്നണികളും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമാണ് ബിജെപിയുടെ പ്രധാന താര പ്രചാരകർ. ഇവർ രണ്ടാളും ആദ്യ ഘട്ടത്തിൽ കേരളത്തിൽ പ്രചാരണത്തിന് എത്തിയതുമാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രവർത്തകരൽ ആവേശമുയർത്താൻ ഇവർ വീണ്ടും എത്തുന്നുണ്ട്. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും അവസാന ഘട്ടത്തിൽ കേരളത്തിൽ പ്രചാരണ രംഗത്ത് സജീവാമാകുന്നുണ്ട്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രാധനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും വൈകുന്നേരം 5.30 ന് നടക്കുന്ന എൻഡിഎയുടെ മഹാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഈ മാസം 20 ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്.
ഇതിന് പുറമെ, ബിജെപിയുടെ പ്രചാരണത്തിനായി ഒരു പിടി കേന്ദ്ര മന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു. കേന്ദ്ര റെയിൽ വേ മന്ത്രി പീയൂഷ് ഗോയൽ ഇന്ന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്.
കോൺഗ്രസിന്റെ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തിലുണ്ട്. അദ്ദേഹം മത്സരിക്കുന്ന മണ്ഡലമായ വയനാട് അടക്കമുള്ളയിടങ്ങളിൽ രാഹുൽ പ്രചാരണത്തിനിറങ്ങുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനായുണ്ട്.
എന്തായാലും, പരമാവധി നേതാക്കളെയെത്തിച്ച് അവസാന ലാപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഓടിക്കയറാനുള്ള ശ്രമത്തിലാണ് മുന്നണികൾ.