കാഞ്ഞങ്ങാട്: കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ സഹോദരി മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം ഇഴയുന്നത് എന്തുകൊണ്ടാണെന്നും കൊല്ലപ്പെട്ട തന്റെ സഹോദരനെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിപ്പെട്ടാണ് കത്തെഴുതിയത്.
കൃപേഷിനെയും ശരത്ലാലിനെയും ഗുണ്ടകളും വഴിപിഴച്ച് നടന്നവരായും ചിത്രീകരിക്കുന്ന സിപിഎമ്മിന്റെ ക്രൂരത വേദനിപ്പിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. തന്റെ ഏട്ടന് വയലില്‍ പണിക്ക് പോകാതിരുന്നിട്ടും വരമ്പത്ത് കൂലി കിട്ടി. കൊന്നിട്ടും പക തീരാതെ എന്തിനാണ് അപവാദം പ്രചരിപ്പിരക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്, മാതാവ് ബാലാമണി, ശരത് ലാലിന്റ പിതാവ് സത്യ നാരായണന്, മാതാവ് ലളിത എന്നിവര്‍ അന്വേഷണം തൃപ്രതികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. അതിനാല്‍, കേസ് സി.ബി.ഐക്ക് വിടാന്‍ കോടതി ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.