കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജീവിതകഥ സിനിമയാക്കിയത് മെയ് മൂന്നിന് റിലീസ് ചെയ്യാൻ അനുമതി നൽകിയെന്ന് ബിജെപി ആരോപണം. ഇത് സംബന്ധിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പിഎം നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കഴിയും വരെ നിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്.
ഭഘിനി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്ന് ബിജെപി പരാതിയിൽ ആരോപിക്കുന്നു. അതേസമയം ബംഗ്ലാദേശി സിനിമാ നടനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയതിനെതിരേയും ബിജെപി പരാതി നൽകിയിട്ടുണ്ട്. തൃണമൂൽ നേതാവ് സൗഗത റോയിക്ക് വേണ്ടിയാണ് ബംഗ്ലാദേശി സിനിമ നടൻ നൂർ ഗാസി പ്രചാരണത്തിനിറങ്ങിയതെന്ന് ബിജെപി പരാതിയിൽ വ്യക്തമാക്കുന്നു.
ഇത് വിസച്ചട്ടങ്ങളുടെ ലംഘനമാണെന്നും നൂർ ഗാസി നിയമവിരുദ്ധമായാണ് പ്രചാരണം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. താത്കാലിക വിസയുള്ളയാൾ ഒരു രാഷ്ട്രീയ പ്രചാരണങ്ങളിലും ഭാഗഭാക്കാകാൻ പാടില്ലെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചാണ് തൃണമൂൽ കോൺഗ്രസ് നൂർ ഗാസിയെ സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണം നടത്താൻ നിയോഗിച്ചത്.