ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി. പാർട്ടിക്കു വേണ്ടി രക്തവും വിയർപ്പുമൊഴുക്കുന്നവരേക്കാൾ കൂടുതൽ പ്രാധാന്യം ഗുണ്ടകൾക്കാണ് ലഭിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ എടുത്ത നടപടി കോൺഗ്രസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു ചതുർവേദിയുടെ പരാമർശം.
കോൺഗ്രസിന്റെ കമ്യൂണിക്കേഷൻ വിഭാഗം കൺവീനർ കൂടിയായ പ്രിയങ്ക ചതുർവേദിയുടെ തുറന്ന് പറച്ചിൽ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ചവർ ഒരു നടപടിയും നേരിടാതെ രക്ഷപ്പെടുന്നത് നിർഭാഗ്യകരമാണെന്നും അവർ ട്വീറ്റിൽ കുറിച്ചു. പാർട്ടിക്ക് വേണ്ടി നിരവധി വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് തനിക്കെതിരെ ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുകയാണ് പാർട്ടി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
ദിവസങ്ങൾക്കു മുൻപ് മഥുരയിൽ വച്ചാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് അപമാനം നേരിടേണ്ടി വന്നത്. പ്രിയങ്കയുടെ പരാതിയെ തുടർന്ന് കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച്ച ഈ സസ്പെൻഷൻ പിൻവലിച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമർശം.