ന്യൂഡൽഹി: ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബംഗ്ലാദേശി നടൻ ഗാസി അബ്ദുൾ നൂറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസെടുത്തു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്.
ബംഗാളിലെ ഡംഡം ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി സൗഗത റോയിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൂർ റാലി നടത്തിയിരുന്നു. വിദേശികൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ വിഷയത്തിലും ഗാസി അബ്ദുൾ നൂർ നിയമനടപടി നേരിടേണ്ടി വരും.
നേരത്തെ തൃണമൂൽ കോൺഗ്രസ്സിന്റെ പ്രചാരണാർത്ഥം ബംഗാളിൽ തിരഞ്ഞെടുപ്പ് റാലി നടത്തിയ ബംഗ്ലാദേശി നടൻ ഫെർദൗസ് അഹമ്മദിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരുന്നു. അഹമ്മദിനെ കരിമ്പട്ടികയിൽ പെടുത്തുകയും ബിസിനസ്സ് വിസ റദ്ദാക്കി രാജ്യം വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഏഴുഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23ന് പ്രഖ്യാപിക്കുക.