കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വോട്ടെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്. റായ്ഗഞ്ച് മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയ ഹിന്ദു വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.
പോളിംഗ് ബൂത്തിലേക്ക് പോയ തങ്ങളെ ചിലർ തടഞ്ഞതായും തങ്ങളുടെ പേരിൽ ചിലർ കള്ളവോട്ടുകൾ ചെയ്തതായും ചില ഹിന്ദു വോട്ടർമാർ പരാതിപ്പെട്ടു. മുസ്ലിം സമുദായത്തിൽ പെട്ട ചില തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ചില ഹിന്ദു വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ നശിപ്പിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപ്പിക്ക് വോട്ട് ചെയ്യുമെന്നാരോപിച്ചാണ് തങ്ങളെ തടഞ്ഞതെന്ന് ആരോപിച്ച ചില വോട്ടർമാർ തങ്ങളുടെ വോട്ടേഴ്സ് സ്ലിപ്പുകളും മഷി പുരളാത്ത വിരലുകളും ഉയർത്തിക്കാണിച്ചതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിൽ ഏകദേശം 600 ഹിന്ദുമത വിശ്വാസികൾ മാത്രമാണുള്ളത്. ഇവർ രാവിലെ വോട്ട് ചെയ്യാനെത്തിയപ്പോൾ നിങ്ങളുടെ വോട്ടുകൾ നേരത്തെ തന്നെ ചെയ്തു കഴിഞ്ഞതായി പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചതായും ആരോപണമുണ്ട്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ മണ്ഡലങ്ങളിൽ വ്യാപകമായ അക്രമങ്ങൾ നടന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബംഗാളിലെ വോട്ടർമാർ രംഗത്തെത്തിയത്.
തൃണമൂൽ കോൺഗ്രസ്സ് വ്യാപകമായി ബൂത്ത് പിടുത്തം നടത്തിയതായി ബിജെപിയുടെ റായ്ഗഞ്ച് സ്ഥാനാർത്ഥി ദേബശ്രീ ചൗധരി ആരോപിച്ചിരുന്നു. ‘അവർ ബൂത്ത് പിടുത്തം നടത്തുകയാണ്. അവർ മുസ്ലിങ്ങൾക്കിടയിൽ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണമല്ല, ഇത് വർഗീയ പ്രചാരണമാണ്.’ ചൗധരി അഭിപ്രായപ്പെട്ടു.