തിരുവനന്തപുരം : സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്.സാമൂഹിക നീതിവകുപ്പ് നടത്തിയ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആറു വർഷം മുൻപ് ഇടുക്കിയിൽ അച്ഛന്റെയും,വളർത്തമ്മയുടെയും ക്രൂരമർദ്ദനത്തിന് 10 വയസ്സുകാരൻ ഇരയായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഷഫീക്ക് കമ്മിറ്റിയുടെ റിപ്പോർട്ടാണിത്.കുട്ടികൾക്കു നേരെ അതിക്രമങ്ങൾക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങൾ തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്.
അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം തന്നെയാണു മുന്നിൽ. മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്.
വളർത്തുമാതാപിതാക്കൾ, മനോദൗർബല്യമുള്ളവർ അല്ലെങ്കിൽ മദ്യപരായ മാതാപിതാക്കൾ എന്നിവരുള്ള കുടുംബങ്ങൾ, ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബങ്ങളിലെ കുട്ടികൾ എന്നിവരാണ് കൂടുതലായും പീഡനത്തിനിരയാകുന്നത്.അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടും സർവേയിലെ കണ്ടെത്തലുകളും ആധാരമാക്കി, കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിർദേശങ്ങൾ സർക്കാരിനു മുന്നിൽ സമർപ്പിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് അധികൃതർ പറഞ്ഞു.