തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബിജെപിയുടെ വികസന രേഖ പുറത്തിറക്കി. കേന്ദ്ര ടൂറിസം- വനം പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശർമ്മയാണ് വികസന രേഖ പുറത്തിറക്കിയത്. തിരുവനന്തപുരം നഗരത്തെ പൈതൃക നഗരം, മഹാനഗരം എന്നിങ്ങനെ രണ്ട് നഗരങ്ങളായി വികസിപ്പിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
പദ്മനാഭസ്വാമി ക്ഷേത്രം പൈതൃക സ്വത്തായി സംരക്ഷിക്കും, വിമാനത്താവളത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും, കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ്, ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ നവീകരണം, പൂന്തുറയിൽ മത്സ്യബന്ധന തുറമുഖം, ടെക്നോപാർക്കിനെ ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബാക്കൽ, ഹൈക്കോടതി ബഞ്ചിന്റെ പുനസ്ഥാപനം, എംയിസ് അനുവദിപ്പിക്കൽ, മണ്ഡലത്തിലെ നദികളുടെ ശുചീകരണം എന്നിവയൊക്കെ ബിജെപി ഉറപ്പ് നൽകുന്നുണ്ട്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികളും പത്രിക വാഗ്ദാനം ചെയ്യുന്നു.
ആർ എസ് നായർ, ഡോ. അതിയന്നൂർ ശ്രീകുമാർ, പാറശാല ബാലചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറി അഡ്വ ജെ ആർ പത്മകുമാർ, രഞ്ജിത് കാർത്തികേയൻ എന്നിവരും പങ്കെടുത്തു.