ബീജിംഗ്: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് മയപ്പെടുത്താനൊരുങ്ങി ചൈന. ഒരേസമയം അന്താരാഷ്ട്ര സമൂഹത്തെയും പാകിസ്ഥാനെയും വിശ്വാസത്തിലെടുത്ത് ഉടൻ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
മസൂദ് അസർ വിഷയത്തിൽ ചൈനയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽ ചൈനയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ പുനർവിചിന്തനത്തിന് ചൈന തയ്യാറായിരിക്കുന്നത്. ഭീകരവാദത്തിന്റെ കയറ്റുമതി കേന്ദ്രമായ പാകിസ്ഥാനോട് ചൈന പുലർത്തുന്ന അമിതമായ പ്രതിപത്തി ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിരിക്കുകയാണ്.
ഇന്ത്യയും അമേരിക്കയും ഇസ്രായേലും ഫ്രാൻസും ബ്രിട്ടണും വിഷയത്തിൽ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ ചൈന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
‘ഞങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുരക്ഷാ സമിതിയിൽ ഉടൻ സമവായമുണ്ടാകും.’ ലു കാംഗ് പറഞ്ഞു.
മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടിൽ മാറ്റം വരുത്തുന്ന പുരോഗമന രാഷ്ട്രമാണ് ചൈനയെന്നും ലോകസമാധാനം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ലു കാംഗ് കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സമ്മർദ്ദത്തെ അതിജീവിച്ച് പാകിസ്ഥാനെയും മസൂദ് അസറിനെയും അധികകാലം സംരക്ഷിച്ച് നിർത്താൻ ചൈനക്ക് കഴിയില്ലെന്ന് വിദേശകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ അതിർത്തി മേഖലയായ ഷിൻ ജിയാംഗിൽ താലിബാൻ ഇടയ്ക്കിടെ നടത്തുന്ന പ്രകോപനങ്ങളും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.
മസൂദ് അസറിനോടുള്ള നിലപാട് മാറ്റുന്നതിന് മുൻപ് പാകിസ്ഥാനെ സാഹചര്യം ധരിപ്പിക്കാൻ ചൈന ശ്രമിക്കും. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ ബാധിക്കാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനാകും ചൈന ശ്രമിക്കുക. എന്നിരുന്നാലും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ചൈന തയ്യാറായാൽ അത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാകും വ്യാഖ്യാനിക്കപ്പെടുക.